തേയിലത്തോട്ടങള്‍ക്കിടയിലൂടെ ഒരു സ്വപ്നസഞ്ചാരം

തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഒരു സ്വപ്നസഞ്ചാരം


ആദ്യമായിട്ടാണ്‌ മലയാളത്തില്‍ ഒരു പരീക്ഷണം. ഏഴാം ക്ളാസ്‌ വരെ മാത്രം പഠിച്ച ഭാഷ. പിന്നെ പത്രവും ചില മാസികകളും മാത്രം വായിച്ച പരിചയവും.സാഹിത്യമൊന്നും വല്ല്യ പിടിയില്ലാത്ത ഒരു പാവം കൊയിക്കോട്ട്കാരനാണ്‌.പിന്നെ അനീസ്‌ പറഞ്ഞത്കൊണ്ട്‌ ഒന്ന്‌ സ്രമിച്ചു നോക്കുന്നു എന്ന്‌ മാത്രം. ഏയാം ക്ളാസ്‌ വരെ മലയാളം പഠിപ്പിച്ച ഷൈലജ ടീച്ചറേയും, ഞമ്മളെ സൊന്തം ബേപ്പൂറ്‍ സുല്‍ത്താനിക്കാനെയും, "ഹയ്‌; ഞമ്മളെ വൈക്കം മുഹമ്മദ്‌ ബഷീര്‍ന്ന്‌..." ഒക്കെ മനസ്സില്‍ ധ്യാനിച്ച്‌ ഒരു കീറ്‌ അങ്ങോട്ട്‌ കീറുന്നു. പടച്ചോനേ...മിന്നിച്ചേക്കണേ...... 




ആമുഖം:

കക്കയം ഡാമിലേക്കുള്ള ആ ബൈക്ക്‌ റൈഡ്‌ കഴിഞ്ഞിട്ട്‌ യുഗങ്ങളായെന്ന്‌ അനുഭവപ്പെടാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി. മനസ്സും ശരീരവും ഒരു റൈഡിനു വേണ്ടി കേഴുകയായിരുന്നു. അതിനിടയില്‍ പലവുരു എറണാകുളത്തേക്ക്‌ പോയിരുന്നെങ്കിലും കേവലം ബിസിനസ്പരമായ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി മാത്രമായിരുന്നതിനാല്‍ അത്രയ്ക്കങ്ങ്‌ ആസ്വാദ്യകരമായിരുന്നില്ല. എന്നാല്‍ ഇത്തവണ ഞാന്‍ അത്‌ തിരുത്തിയെഴുതുകയായിരുന്നു.


തലേദിവസം:

മെയ്‌ ആദ്യവാരം ജോലി സംബന്ധമായ ചില ആവശ്യങ്ങള്‍ക്ക്‌ വേണ്ടി എറണാകുളം വരെ പോകേണ്ടിയിരുന്നു. ആറാം  തീയതി വെള്ളിയാഴ്ച്ച സന്ധ്യയോടു  കൂടി ജോലികള്‍ പൂര്‍ത്തിയാക്കി ആലുവയിലെ റൂമില്‍ ഞാന്‍ തിരിച്ചെത്തി. "റൈഡ്‌ പോകണോ വേണ്ടയോ?" ഞാന്‍ ഒരുപാട്‌ സമയം ഇരുന്നും കിടന്നും ആലോചിച്ചു. അവസാനം ഒരു തീരുമാനത്തിലെത്തി : "വരുന്നത്‌ വരട്ടെ, പുറപ്പെടുക തന്നെ".

പക്ഷേ എവിടെ? അതൊരു ചോദ്യചിമായി തന്നെ തുടര്‍ന്നു. കേരളത്തില്‍ അതിശക്‌തമായ ഉഷ്ണം പിടിമുറുക്കിയത്‌ കൊണ്ടായിരിക്കണം, ഒരൊ തവണയും ഹൃദയത്തിണ്റ്റെ മറുപടി മനസ്സില്‍ കുളിര്‍മഴ പെയ്യിക്കുന്ന ആ പേര്‌ മാത്രം: "മൂന്നാര്‍". പച്ചപ്പട്ട്‌ പുതച്ച മലമടക്കുകളും, കോടമഞ്ഞില്‍ ഒളിച്ചു കളിക്കുന്ന താഴ്‌വരകളും, വരയാടുകള്‍ മേയുന്ന താഴ്‌വരകളും, നീലക്കുറിഞ്ഞി പൂത്തുലയുന്ന തേയിലത്തോട്ടങ്ങളും മനസ്സിനെ ലഹിരിയിലാഴ്ത്തിക്കളയുന്ന കുളിര്‍തെന്നലും ആരുടെ മനസ്സിനെയാണ്‌ കുളിരണിയിക്കാതിരിക്കുക? പലതവണ കയറിയിറങ്ങിയതാണെങ്കിലും ഒരു വട്ടം കൂടിയാ മൊഞ്ചത്തിയെ കാണാനുള്ള ആഗ്രഹം ല്‍ബിനെ കീഴടക്കി എന്ന്‌ തന്നെ പറയാം. ആരോ നിര്‍ബന്ധിക്കുന്നത്‌ പോലെ. ഒടുവില്‍ അങ്ങനെ തന്നെ തീരുമാനിച്ചു.

അപ്പോഴാണ്‌ പ്രിയസുഹൃത്ത്‌ എയിഞ്ചലിണ്റ്റെ വാക്കുകള്‍ മനസ്സിലേക്ക്‌ കടന്നുവന്നത്‌:
"മച്ചാനേ! തേനിയില്‍ നിന്ന്‌ മൂന്നാറിലേക്ക്‌ ഒരു റൂട്ട്ണ്ട്‌ മോനേ! ഒരിക്കലെങ്കിലും അതൊന്ന്‌ കയറണം..."
അന്ന്‌ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച ആ വാക്കുകള്‍ക്ക്‌ പ്രേരകമായ സൌന്ദര്യത്തെ ഒരു നോക്ക്‌ കാണണം എന്ന്‌ അന്നേ ആഗ്രഹിക്കുന്നതാണ്‌. ഏന്നാ പിന്നെ അങ്ങനെ തന്നെ. ആലുവായിലെ റൂമില്‍ നിന്ന്‌ പുറപ്പെട്ട്‌ മൂന്നാറിലേക്കും, അവിടുന്ന്‌ തേനിയിലേക്കും, തിരിച്ച്‌ മൂന്നാര്‍ വഴി തന്നെ കോഴിക്കൊട്ടേക്കും പോകാം എന്നു തീരുമാനിച്ചെങ്കിലും അതങ്ങോട്ട്‌ തൃപ്‌തികരമായില്ല. ഒരേ റൂട്ടില്‍ തന്നെ പോകുന്നതും വരുന്നതും ആവര്‍ത്തനവിരസത ഉണ്ടാക്കും എന്നത്‌ പറയേണ്ടതില്ലല്ലോ. സാധാരണ ഞാന്‍ തിരിച്ചു വരാന്‍ അങ്ങോട്ട്‌ പോയതല്ലാത്ത റൂട്ടാണ്‌ പരിഗണിക്കാറുള്ളത്‌.
 "എന്തായാലും മാണ്ടീല, ബെര്‍ന്നട്ത്തെച്ച്‌ കാണാം, അങ്ങട്ട്‌ പോവുക തന്നെ".

അടുത്ത ചോദ്യം എപ്പോള്‍ പുറപ്പെടണം എന്നായിരുന്നു. അതും ആലോചിച്ചു നില്‍ക്കുമ്പോഴായിരുന്നു ഫോണ്‍ റിങ്ങിയത്‌. ജനിച്ച നാള്‍ തൊട്ടിങ്ങോട്ട്‌ ഞാന്‍ പറയാതെ തന്നെ എണ്റ്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന, ഞാന്‍ ആവശ്യപ്പെടാതെ തന്നെ എണ്റ്റെ പ്രയാസങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കുന്ന സ്നേഹനിധിയായ എണ്റ്റെ പൊന്നുമ്മ. ഫോണെടുത്ത്‌ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ ഉമ്മ പറഞ്ഞു:
"ജെസീ, നീ നന്നായി ക്ഷീണിച്ചിട്ടുണ്ടെന്ന്‌ നിണ്റ്റെ ശബ്ദം കേട്ടാല്‍ അറിയാം. അത്കൊണ്ട്‌ ണ്റ്റെ മോന്‍ പോയി നന്നായി കിടന്നുറങ്ങ്‌. ക്ഷീണമൊക്കെ മാറീട്ട്‌ രാവിലെ പോയാമതി".
"ഓകെ മ്മാ" ഞാന്‍ പോയി നന്നായി കിടന്നുറങ്ങി.

ദിവസം ഒന്ന്‌:

അതിരാവിലെ എഴുന്നേല്‍ക്കണമെന്ന്‌ കരുതിയിരുന്നെങ്കിലും ഉണരുമ്പോഴേക്ക്‌ സുഭ്‌ നമസ്കാരത്തിനുള്ള ബാങ്ക്‌ വിളിച്ചിരുന്നു. ചാറ്റല്‍മഴ പെയ്യുന്നത്‌ കണ്ടപ്പോള്‍ സുഭി നമസ്കരിച്ച്‌ ഞാന്‍ വീണ്ടും കിടന്നുറങ്ങി. 6 :30 ന്‌ ഉണര്‍ന്നപ്പോള്‍ യാത്രക്ക്‌ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാലവസ്ഥ തന്നെയായിരുന്നു എന്നെ എതിരേറ്റത്‌. പിന്നെ ബാഗ്‌ പായ്ക്ക്‌ ചെയ്യലും കുളിയുമൊക്കെയായി ഒരു ബഹളം തന്നെയായിരുന്നു. എല്ലാം കഴിഞ്ഞ്‌ ബൈക്കില്‍ ബാഗ്‌ വെച്ച്‌ കെട്ടുമ്പോഴേക്കും സമയം 7 :30 . ലഗ്ഗേജെല്ലാം കെട്ടിവെച്ച ശേഷം ബൈക്ക്‌ സെണ്റ്റര്‍ സ്റ്റാണ്റ്റില്‍ നിന്നും ഇറക്കുമ്പോഴായിരുന്നു അത്‌ സംഭവിച്ചത്‌. സൈഡ്‌ സ്റ്റാന്റ്റ്  ഷൂവില്‍ തട്ടുകയും ബൈക്ക്‌ എണ്റ്റെ മേലേക്ക്‌ മറിഞ്ഞു വീഴുകയും ചെയ്തു. ഒരു വിധം വീഴാതെ ഒപ്പിച്ചെങ്കിലും ഫൂട്ട്‌റെസ്റ്റ്‌ കണങ്കാലില്‍ അമര്‍ന്ന ഞാന്‍ വേദന കൊണ്ട്‌ പുളഞ്ഞു. ഇത്രയും സമയം ഞാന്‍ കാട്ടിക്കൂട്ടിയ സര്‍ക്കസ്‌ മുഴുവന്‍ വീക്ഷിച്ചുകൊണ്ടിരുന്ന വീട്ടുടമസ്ഥ അപ്പോള്‍ ഓടി പുറത്തേക്ക്‌ വന്നു .
"എന്തെങ്കിലും പറ്റിയോ?" അവര്‍ ചോദിച്ചു. തനി കോയിക്കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "ഒരു ഇളിഞ്ഞ ചിരി" ചിരിച്ചുകൊണ്ട്‌ ഞാന്‍ മെല്ലെ തടിയൂരി
"ഹേയ്‌ കുഴപ്പമില്ല".
" നല്ല ബെസ്റ്റ്‌ തുടക്കം" ഞാന്‍ സ്വയം പറഞ്ഞു.
സമയമധികം കളയാതെ ഞാന്‍ പെരുമ്പാവൂർ ഭാഗത്തേക്ക്‌ നീങ്ങി. പെരുമ്പാവൂർ  പിന്നിട്ട ശേഷമാണ്‌ ഭക്ഷണത്തെ കുറിച്ച്‌ ഞാന്‍ ചിന്തിച്ചത്‌. ബൈക്ക്‌ കണ്‍മുന്നില്‍ പാര്‍ക്ക്‌ ചെയ്ത്‌ ഭക്ഷണം കഴിക്കാവുന്ന ഒരു ഭക്ഷണശാലയും തിരഞ്ഞ്‌ ഞാന്‍ ഒരുപാടു അലഞ്ഞു. അങ്ങനെ കോതമംഗലവും പിന്നിട്ട്‌ മുന്നോട്ട്‌ നീങ്ങുമ്പോഴാണ്‌ 'മാന്തോപ്പ്‌' എന്ന ഒരു നാടന്‍ ഭക്ഷണശാല കാണുന്നത്‌. ബൈക്ക്‌ കണ്‍മുന്നില്‍ തന്നെ വെക്കാം എന്നു കണ്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. വണ്ടി സൈഡാക്കി.



കപ്പയും മീന്‍കറിയും ഓര്‍ഡര്‍ ചെയ്ത ശേഷം ഞാന്‍ മൂന്നാറില്‍ താമസിക്കാനുള്ള ഹോട്ടലുകള്‍ തപ്പിത്തുടങ്ങി. ഒരു രക്ഷയുമില്ല! എല്ലാറ്റിനും ഒടുക്കത്തെ റേറ്റ്‌. ടാബ്‌ മെല്ലെ അടച്ചുവെച്ചു ഭക്ഷണത്തെയും പ്രതീക്ഷിച്ചിരിപ്പായി.
കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്‌ സപ്ളയര്‍ കപ്പയും മീനുമായെത്തി. അയാള്‍ കൊണ്ടു വന്ന മീന്‍കഷണം കണ്ട ഞാന്‍ ഒന്ന്‌ ഞെട്ടി.
ഒരൊന്നൊന്നര കഷണം!!!
"പടച്ചോനേ! ഒരു ബഡ്ജറ്റ്‌ ട്രിപ്പായിരുന്നല്ലോ പ്ളാനിയത്‌. പണി പാളുമോ?" വരുന്നത്‌ വരട്ടെ എന്നു കരുതി ഞാന്‍ ക്യാമറയും അവിടെ വെച്ച്‌ കപ്പക്ക്‌ നേരെ കൈ നീട്ടി.
വറുത്തരച്ച ചുവന്ന മുളകിട്ട്‌ വേവിച്ചെടുത്ത കപ്പ ഒരു കഷണം എടുത്ത്‌ വായില്‍ വെച്ചതും സത്യം പറഞ്ഞാല്‍ എണ്റ്റെ കണ്‍ട്രോള്‌ പോയി. "പടച്ച റബ്ബേ ! എന്തൊരു സ്വാദ്‌." മീന്‍കറിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കാന്താരി മുളകിണ്റ്റെ എരിവും, കുടമ്പുളിയും പച്ചമാങ്ങയും ചേര്‍ന്ന പുളിപ്പും, പാകത്തിനു മാത്രം ചേര്‍ത്ത ഉപ്പും, നെയ്യലുവ പോലുള്ള ആ തുടുത്ത മീന്‍ കഷണവും. ഹൊ! ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നു. അങ്ങനെ കപ്പയും, മീനും, ഇടിയപ്പവുമെല്ലാം കഴിച്ച്‌ അതിന്‌ മേലെ ഒരു സുലൈമാനിയും കൂടിച്ച്‌ ഏമ്പക്കവും വിട്ട്‌ ഇരിക്കുമ്പോഴായിരുന്നു ഞാന്‍ ഓര്‍ഡര്‍ ചെയ്യാത്ത ഒരു സാധനവുമായി സപ്ളയര്‍ കടന്നുവന്നത്‌. ബില്‍! മീനിണ്റ്റെ വലിപ്പം മനസ്സില്‍ വെച്ച്‌ ഒരു ഭീമമായ സംഘ്യ പ്രതീക്ഷിച്ചിരുന്ന എന്നെ ആ 145  രൂപാ ബില്‍ അത്ഭുതപ്പെടുത്തിക്കളഞ്ഞു. നിര്‍ദ്ദേശ പുസ്തകത്തില്‍ ഒരു വിജ്‌രിമ്പിച്ച അഭിപ്രായവുമെഴുതി ഞാന്‍ മൂന്നാര്‍ ലക്ഷ്യമാക്കി നീങ്ങി.


അടുത്ത സ്റ്റോപ്പ്‌ 'ചീയപ്പാറ' വെള്ളച്ചാട്ടത്തിന്‌ മുന്‍പ്‌ ഉള്ള തലക്കോട്‌ എന്ന സ്ഥലത്തായിരുന്നു. അവിടെ ലോട്ടറി വിറ്റുകൊണ്ടിരുന്ന സ്ത്രീയില്‍ നിന്നാണ്‌ വലത്തോട്ടേക്കുള്ള വഴി ഇടുക്കിയിലേക്കാണെന്ന്‌ ഞാന്‍ മനസ്സിലാക്കിയത്‌. ഉടന്‍ തന്നെ ഞാന്‍ ടാബ്‌ പുറത്തെടുത്ത്‌ 'ഗൂഗിള്‍മാപ്പി' നോക്കി. ഇടുക്കി-കമ്പം വഴി തേനിയിലെത്താം എന്ന്‌ കണ്ട്‌ പിടിച്ചപ്പോള്‍ വാസ്കൊ ഡ  ഗാമ പണ്ട് കാപ്പാട്‌ കണ്ടുപിടിച്ച സന്തോഷമായിരുന്നു എനിക്ക്‌. പിന്നെ ഒന്നും നോക്കിയില്ല. വണ്ടി തിരിച്ചു : ഇടുക്കിയിലേക്ക്‌.
ഇരുഭാഗത്തും ഇടതൂര്‍ന്ന മരങ്ങള്‍ തിങ്ങിയ ഇടുക്കിയിലേക്കുള്ള ആ റോഡിലൂടെ കുതിച്ചു പായുമ്പോഴായിരുന്നു പോലീസ്‌ മാമന്‍ അപ്രതീക്ഷിതമായി ചാടിവീണത്‌.
"പടച്ചോനേ പേട്ടല്ലോ! . ബുക്കും പേപ്പറുമെല്ലാം ബാഗിനകത്താണ്‌. അതെല്ലാം കൂടെ തോണ്ടിയെടുക്കുക എന്ന്‌ പറഞ്ഞാല്‍ ചില്ലറ മെനക്കേടല്ല. ഏന്താപ്പൊ ചെയ്യ?" എന്ന്‌ മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഞാന്‍ വണ്ടി നിര്‍ത്തി.
"എങ്ങോട്ടാ ?" പൊലിസുകാരന്‍ ചോദിച്ചു.
"ഇപ്പൊ ഇടുക്കി, അവിടുന്ന്‌ തേനി"
"ബൈക്കിലോ?"
"ഹ്മ്മ്‌... " അയാള്‍ എന്നെയും ബൈക്കും പിന്നെ ലഗ്ഗേജും മാറി മാറി നോക്കി, എന്നിട്ട്‌ ചോദിച്ചു:
"ഇതെന്താ ഇതില്‍?"
"ക്യാമറ, കുറച്ച്‌ ഡ്രസ്സുകള്‍,കുറച്ച്‌ പുസ്തകങ്ങള്‍ പിന്നെ ലാപ്ടോപ്പും"
"ഒരു ചെറിയ കുടുംബം തന്നെയുണ്ട്‌" കവിള്‍ ചൊറിഞ്ഞു കൊണ്ട്‌ അയാള്‍ പറഞ്ഞു. പറഞ്ഞത്‌ മനസ്സിലാകാതെ കണ്ണുമിഴിച്ചിരുന്ന എന്നോട്‌ അയാള്‍ ലഗ്ഗേജ്‌ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു:
"അല്ല, ഒരു ചെറിയ കുടുംബത്തിനു കഴിയാന്‍ വേണ്ടതെല്ലാം ഇതില്‍ ഉണ്ടല്ലോ എന്ന്‌ പറഞ്ഞതായിരുന്നു". നേരത്തെ പറഞ്ഞ ആ 'ഇളിഞ്ഞ ചിരി' ചിരിച്ചുകൊണ്ട്‌ ഞാന്‍ ലൈസന്‍സെടുത്ത്‌ അയാളുടെ നേരെ നീട്ടി. ഏതായാലും ആ പോലീസുകാരന്‍ സുമനസ്സ്‌ കാണിച്ചതിനാല്‍ ലഗ്ഗേജ്‌ അഴിക്കേണ്ടി വന്നില്ല. ഒരു "താങ്ക്‌യൂ" കാച്ചി ഞാന്‍ അവിടുന്ന്‌ സ്ഥലം കാലിയാക്കി.




ആ വഴിയിലുള്ള ഒട്ടുമിക്ക പ്രദേശങ്ങളും കെ.എസ്‌.ഇ.ബി യുടെ കീഴിലുള്ളവയാണ്‌. അവരുടെ ഒരുപാട്‌ പ്രൊജക്റ്റുകളും അവിടെ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ പ്രവേശനാനുമതി ഇല്ലാത്തതിനാല്‍ എവിടെയും കയറാനോ ഫോട്ടോ എടുക്കാനോ സാധിച്ചില്ല. അങ്ങനെ ഏകദേശം 11 മണിയോടെ ഞാന്‍ ഇടുക്കിയിലെത്തി.



ഇടുക്കിയിലെത്തിയപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌. എവിടെ പോകണം? എന്ത്‌ ചെയ്യണം? ഈ പ്രദേശം പ്ളാനിലുള്ളതല്ലല്ലോ. ഇടുക്കി ടൌണ്‍ഷിപ്പില്‍ ബൈക്ക്‌ നിര്‍ത്തി ഗൂഗിളില്‍ കുറച്ച്‌ ഡാറ്റ കളഞ്ഞു. അങ്ങനെ ഇടുക്കി ഡാമിലേക്ക്‌ പോയി. അവിടെ എത്തുന്നതിന്‌ മുന്‍പുള്ള ഹില്‍ വ്യൂ പാര്‍ക്ക്‌ ആദ്യം സന്ദര്‍ശിക്കാം എന്നു കരുതിയെങ്കിലും സുരക്ഷിതമായ പാര്‍ക്കിംഗ്‌ ലഭിക്കാത്തതിനാല്‍ ആ പ്ളാന്‍ ഉപേക്ഷിച്ചു ഇടുക്കി-ചെറുതോണി ഡാമുകള്‍ കാണാനായി നീങ്ങി.
പെരിയാര്‍ നദിയുടെ കുറുകെ കുറവന്‍-കുറത്തി ഗ്രനൈറ്റ്‌ മലകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ഡാം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആര്‍ച്ച്‌ ഡാം ആണ്‌. അതിനോട്‌ ചേര്‍ന്നാണ്‌ ചെറുതോണി ഡാം നിര്‍മ്മിച്ചിരിക്കുന്നത്‌.
ഡാമിണ്റ്റെ വലിപ്പം കണ്ട്‌ അന്ധാളിച്ചു നിന്ന എണ്റ്റെ തലയിലേക്ക്‌ ബോംബ് വീണതു പോലെയായി ടിക്കറ്റ്‌ കൌണ്ടറിലെ ചേട്ടന്റെ വാക്കുകള്‍: "ക്യാമറ, മൊബൈല്‍ തുടങ്ങി എല്ലാ ഇലക്ട്രോണിക്‌ ഉപകരണങ്ങളും ഇവിടെ വെച്ചുകൊള്ളൂ, ഡാം സൈറ്റിനകത്തേക്ക്‌ ഇതൊന്നും പാടില്ല".
 കിടന്നുറങ്ങുന്നവനെ വിളിച്ചുണര്‍ത്തി, ഇലയുമിട്ട്‌ ചോറ്‌ തീര്‍ന്നു പോയി എന്ന്‌ പറഞ്ഞ പോലെയായി എണ്റ്റെ അവസ്ഥ. തിരിച്ച്‌ പോയാലോ എന്ന്‌ വരെ ചിന്തിച്ചു. 'ഏതായാലും ഇതു വരെ ബൈക്കും ഓടിച്ചു വന്നതല്ലേ, കണ്ടിട്ട്‌ പോയേക്കാം' എന്ന്‌ കരുതി ഞാന്‍ ടിക്കറ്റെടുത്തു.
രണ്ട്‌ ഡാമും കൂടെ ഏകദേശം നാല്‌ കിലോമീറ്ററോളം ദൂരം കാണും. ആ പൊരിവെയിലത്ത്‌ അത്രയും ദൂരം നടക്കാനുള്ള 'കപ്പാക്കുറ്റി' ഇല്ലാത്തതിനാല്‍ 'ഹൈഡല്‍ ടൂറിസം' ഒരുക്കിയിരിക്കുന്ന 'സോളാര്‍' വാഹനത്തില്‍ കയറാന്‍ ഞാന്‍ ടിക്കറ്റെടുത്തു. അതേതായാലും ഒരു നല്ല തീരുമാനമായിരുന്നു.
ആ വാഹനത്തിണ്റ്റെ ഡ്രൈവര്‍ ജോയ്‌ വളരെ 'ഹെല്‍പ്ഫുള്‍' ആയിരുന്നു. അവനാണ്‌ കട്ടപ്പനക്ക്‌ പോകുന്ന വഴി കാല്‍വരി മൌണ്ട്‌ എന്ന വ്യൂ പൊയണ്റ്റിനെ പറ്റി എന്നോട്‌ പറഞ്ഞത്‌. ചെറുതോണില്‍ ഡാം കഴിഞ്ഞ ഉടനെ വൈശാലി ഗുഹ എന്ന ഗുഹയുണ്ട്‌. എന്നാല്‍ മുകളിലേക്ക്‌ നടന്നുകയറി തിരിച്ചു വരുന്നത്‌ വരെ വാഹനം കാത്തിരിക്കില്ല എന്ന്‌ പറഞ്ഞപ്പോള്‍ ആ പ്ളാന്‍ ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ ചെറുതോണി-ഇടുക്കി ഡാമുകള്‍ കണ്ടു 25  മിനിറ്റുകള്‍ കൊണ്ട്‌ തുടങ്ങിയിടത്ത്‌ തന്നെ തിരിച്ചെത്തി. തിരിച്ചെത്തിയ ഉടനെ ലഗ്ഗേജ്‌ സുരക്ഷിതമാണെന്നുറപ്പു വരുത്തി. അപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌.
ഡാമില്‍ നിന്നു താഴേക്കുള്ള വഴി പോയാല്‍ ഇടുക്കി ഡാമിണ്റ്റെ ഒരു ലോങ്ങ്‌ റേഞ്ച്‌ ഫോട്ടോ എടുക്കാം എന്ന്‌ ജോയി പറഞ്ഞതനുസരിച്ച്‌ ഞാന്‍ അതുവഴി വിട്ടു. എന്നാല്‍ എവിടെയോ വഴിതെറ്റി. വന്ന വഴിയില്‍ തന്നെ ഞാന്‍ തിരിച്ചെത്തി. സംഗതി മിസ്സായെന്ന്‌ മനസ്സിലായ ഞാന്‍ പിന്നെ അധിക സമയം തിരിഞ്ഞു കളിച്ചില്ല. കട്ടപ്പന ഭാഗത്തേക്ക്‌ തിരിച്ചു.



ഏകദേശം 5-6  കി.മി മാത്രം പിന്നിട്ടപ്പോഴേക്കും ഞാന്‍ കാല്‍വരി മൌണ്ടിണ്റ്റെ അടുത്തെത്തി. വലത്തോട്ട്‌ തിരിഞ്ഞ്‌ ചെങ്കുത്തായ കയറ്റവും കയറി ഞാന്‍ ചെന്നുപെട്ടത്‌ ഒരു എന്ട്രന്സിന്റെ മുന്നിലായിരുന്നു. ബൈക്കിനു കൂടി ചേർത്ത്  രണ്ട്‌ ടിക്കറ്റെടുത്ത്‌ ഞാന്‍ അകത്തേക്ക്‌ കയറി. വളരെ സുരക്ഷിതമായി ബൈക്കും പാര്‍ക്ക്‌ ചെയ്ത്‌ ക്യാമറയുമായി ഞാന്‍ മുന്നോട്ട്‌ നടന്നു.
കുറഞ്ഞ ചുവടുകള്‍ മാത്രം മുന്നോട്ടു വെച്ച എന്നെ അത്ഭുതപരതന്ത്രനാക്കിക്കളഞ്ഞ ഒരപ്രതീക്ഷിത കാഴ്ച്ചയായിരുന്നു എതിരേറ്റത്‌. ഇടുക്കി-ചെറുതോണി ഡാമുകള്‍ മൂലം രൂപപ്പെട്ട, നൂറുകണക്കിന്‌ തുരുത്തുകളോടു കൂടിയ അതിമനോഹരമായ ആ തടാകം അതിണ്റ്റെ മുഴുവന്‍ പ്രൌഡിയോടും കൂടി എണ്റ്റെ മുന്നില്‍ അനാവൃതയാവുകയായിരുന്നു. ഇത്രയും ദൂരത്തെ ബൈക്ക്‌ യാത്രയുടെ ക്ഷീണം പോലും ഞാന്‍ മറന്നു പോയി. വനം വകുപ്പ്‌ (അല്ലെങ്കില്‍ ഡി.ടി.പി.സി) ആ താഴ്‌വരയുടെ ഭംഗി ഏറ്റവും നല്ല രീതിയില്‍ ആസ്വദിക്കുന്നതിന്‌ വേണ്ടി കെട്ടിയുണ്ടാക്കിയ കുടിലുകളില്ലൊന്നില്‍ ഞാന്‍ എന്നെ തന്നെ മറന്ന്‌ കുറേ നേരം ചിലവഴിച്ചു. ഇരുട്ടുന്നതിന്‌ മുന്‍പ്‌ തേനി എത്തേണ്ടത്‌ കൊണ്ട്‌ വളരെയധികം വിഷമത്തോടു കൂടി ഞാന്‍ അവിടെ നിന്നും പുറപ്പെട്ടു.
ബൈക്ക്‌ പാര്‍ക്കിങ്ങിനടുത്തുള്ള തട്ടുകടയില്‍ നിന്ന്‌ ഒരു ഗ്ളാസ്‌ തണുപ്പിച്ച മോര്‌ കുടിച്ചപ്പോള്‍ നല്ല ഉന്‍മേഷം തൊന്നിയെങ്കിലും, വിശപ്പിണ്റ്റെ വിളി ചെറുതായിട്ട്‌ ഉയര്‍ന്നു വരാന്‍ തുടങ്ങി.













അത്കൊണ്ട്‌ തന്നെ അടുത്ത ബ്രേക്ക്‌ കട്ടപ്പന മില്‍മ ഡയറിയുടെ മുന്നിലുള്ള ഒരു ചായക്കടയിലായിരുന്നു. സംസാരഭാഷയില്‍ തമിഴ്ചുവ കടന്നുവരുന്നത്‌ അവിടെ കൂടിയിരുന്ന ആളുകളുടെ സംഭാഷാണത്തില്‍ നിന്നും വ്യക്‌തമായിരുന്നു. നല്ല സ്ട്രോങ്ങ്‌ ചായയും പൊരിച്ച കടികളും വിഴുങ്ങി ഞാന്‍ അവിടെ നിന്ന്‌ യാത്ര തുടര്‍ന്നു.
തേക്കടിക്ക്‌ പോകണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനില്‍ ഞാന്‍ എയിഞ്ചലിനെ വിളിച്ചു.
"ജസീമേ, അവ്ടെ പോവണ്ട്രാ. ബോട്ടിംഗ്‌ മാത്രേ ഉള്ളൂ അവിടെ. ഒറ്റക്ക്‌ പോയാല്‍ ഇട്ട്‌ ഒന്നും നടക്കൂം ഇല്ല " അവന്‍ പറഞ്ഞു നിറുത്തി. "അല്‍ഹംദുലില്ലാഹ്‌" കണ്‍ഫ്യൂഷന്‍ മാറിക്കിട്ടി. ഇനി അവിടെ വരെ പോയിട്ട്‌ തേക്കടിയില്‍ പോയില്ല എന്ന്‌ സങ്കടപ്പെടേണ്ടല്ലോ. നേരെ കമ്പത്തേക്ക്‌ തിരിച്ചു.
കട്ടപ്പന വരെ സൂര്യന്‍ ഒളിച്ചു കളിക്കുകയായിരുന്നതിനാല്‍ റൈഡ്‌ വലിയ ബുദ്ധിമുട്ടായിരുന്നില്ല. എന്നാല്‍ കട്ടപ്പന കഴിഞ്ഞതും പുള്ളിക്കാരന്‍ കട്ടക്ക്‌ നിന്ന്‌ കത്താന്‍ തുടങ്ങി. ഞാന്‍ വേഗം അടുത്ത പള്ളി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. പള്ളികള്‍ ഒരുപാട്‌ കണ്ടെങ്കിലും അവിടെയൊക്കെ ഉസ്താദുമാര്‍ക്ക്‌ പകരം അച്ചന്‍മാരായിരുന്നു. അത്‌ കൊണ്ട്‌ നിസ്കരിക്കാൻ കയറാന്‍ പറ്റിയില്ല. ഒരുപാട്‌ അലയേണ്ടി വന്നു ഒരു മസ്ജിദ്‌ കണ്ടെത്താന്‍. കണ്ടപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല; ബൈകും പാര്‍ക്ക്‌ ചെയ്ത്‌ ളുഹര്‍-അസര്‍ നമസ്കാരങ്ങള്‍ ജംഉം കസ്‌റുമായി നമസ്ക്കരിക്കാം എന്നു കരുതി അവിടെ കയറി. ഹൌളില്‍ ഉണ്ടായിരുന്ന വെള്ളം നല്ല കിടിലന്‍ തണുപ്പായിരുന്നത്‌ വലിയ ഒരാശ്വാസം തന്നെയായിരുന്നു. നമസ്കാരങ്ങള്‍ക്ക്‌ ശേഷം റെസ്റ്റ്‌ എടുക്കണമെന്ന്‌ തോന്നിയെങ്കിലും വൈകിക്കാന്‍ നിന്നില്ല, അടിച്ചു വിട്ടു; കമ്പത്തേക്ക്‌.
കേരള-തമിഴ്നാട്‌ ബോര്‍ഡര്‍ ആയ കമ്പംമേട്ടില്‍ നിര്‍ത്തി അവിടെ ചെക്ക്പോസ്റ്റില്‍ ഉണ്ടായിരുന്ന പട്ടാളക്കാരോട്‌ വഴി ചോദിച്ചെങ്കിലും, അവര്‍ നിര്‍വ്വികാരരായി എന്നെയും നോക്കി ഇരുന്നു. ചോദ്യം ആവര്‍ത്തിച്ചെങ്കിലും അവര്‍ മിണ്ടിയില്ല. 'മോദി.G ' യുടെ അനുയായികളാണെന്ന്‌ തോന്നുന്നു. പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല. അപ്പുറത്തുണ്ടായിരുന്ന ഒരാള്‍ 'കേരളത്തില്‍ വഴിമുട്ടി നിന്ന എനിക്ക്‌ വഴികാണിച്ചു തന്നു'.





ബോര്‍ഡര്‍ അങ്ങോട്ട്‌ കടന്നതും റോഡുകള്‍ ഒക്കെ അപ്രത്യക്ഷമായിത്തുടങ്ങി. ചരല്‍ക്കല്ലുകളും വാരിക്കുഴികളുമായി ഒരു കാളവണ്ടിയുഗത്തിണ്റ്റെ ഫീല്‌. പോരാത്തതിനു ചുരവും. ഊരയുടെ ഊപ്പാട്‌ ഇളകും എന്ന്‌ മനസ്സിലായ ഞാന്‍ മെല്ലെ ബ്രേക്ക്‌ ഇട്ടു. നമ്മുടെ മോദി.G  ഇതൊന്നും കാണാതിരിക്കട്ടെ. കേരളം സോമാലിയ ആണെങ്കില്‍ ഇത്‌ മറ്റു വല്ല ഗ്രഹവുമായിരിക്കും.
കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി കാലിയാക്കുന്നതിനിടയില്‍ കമ്പം ഭാഗത്തു നിന്ന്‌ വരുന്ന ഒരാള്‍ അവിടെ ബൈക്ക്‌ നിര്‍ത്തി. ഷമീര്‍. പുള്ളിക്കാരനുമായുള്ള സംസാരത്തില്‍ നിന്നും ഒരു കാര്യം മനസ്സിലായി. കുറച്ച്‌ ദൂരം കൂടിയേ ഈ റോഡ്‌ സഹിക്കേണ്ടി വരികയുള്ളൂ. മൂന്നാറാണ്‌ ലക്ഷ്യമെന്ന്‌ പറഞ്ഞപ്പോള്‍, തേനി ഒഴിവാക്കി ബോധിനായകനൂർ വഴി വെച്ചു പിടിക്കാന്‍ പറഞ്ഞു. ദൂരവും ലാഭിക്കാം; വാഹനങ്ങളും കുറവായിരിക്കും.


കുറച്ച്‌ ദൂരം കൂടി സഞ്ചരിച്ചപ്പോഴേക്കും, മരങ്ങള്‍ക്കിടയിലൂടെ കമ്പം താഴ്‌വര എന്നെ പാളിനോക്കുന്ന്‌ എണ്റ്റെ ശ്രദ്ധയില്‍ പെട്ടു. ഏകദേശം 1  കി.മീ കൂടി സഞ്ചരിച്ചപ്പോഴേക്കും ആ താഴ്‌വര പൂര്‍ന്നമായും എണ്റ്റെ മുന്നില്‍ വെളിവായി. അതിമനോഹരമായ ആ താഴ്‌വരയിലേക്ക്‌ കണ്ണും നട്ട്‌ കുറച്ച്‌ നേരം ഞാന്‍ അങ്ങനെ തന്നെ നിന്നു.



പിന്നെ കമ്പം ലക്ഷ്യമാക്കി നീങ്ങി. കുറച്ച്‌ കൂടി മുന്നോട്ട്‌ നീങ്ങിയപ്പൊ നല്ല കിക്കിടിലന്‍ റോഡ്‌ പ്രത്യക്ഷപ്പെട്ടു തുടങ്ങി :
"അണ്ണാ, വെല്‍ക്കം ടു തമില്‍നാടു"
തേനി ഹൈവേയും ലക്ഷ്യമാക്കി നീങ്ങിയ ഞാന്‍ എങ്ങെനയെന്നറിയില്ല ഒരു കോളനിയിലാണ്‌ എത്തിപ്പെട്ടത്‌. മഞ്ഞയും പച്ചയും നീലയും ചായം പൂശിയ വീടുകളുടെ ഉമ്മറത്തൂടെയും അടുക്കളഭാഗത്തൂടെയുമൊക്കെയായി എണ്റ്റെ യാത്ര. എന്താണ്‌ സംഭവിച്ചത്‌ എന്ന്‌ മനസ്സിലായില്ല, പക്ഷേ വഴി തെറ്റി എന്ന്‌ മാത്രം മനസ്സിലായി. വഴി ചോദിച്ച ആള്‍ ഒരു ചെറിയ ഇടവഴിയിലേക്ക്‌ ചൂണ്ടി. സംശയത്തോട്‌ കൂടി അതില്‍ പ്രവേശിച്ച ഞാന്‍ സെക്കണ്റ്റുകള്‍ക്കകം ഹൈവേയിലെത്തി.
ആ റോഡ്‌ കണ്ടപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല. ആക്സലറേറ്റര്‍ പിടിച്ച്‌ അങ്ങോട്ട്‌ തിരിച്ചു. പിന്നെ നിര്‍ത്തിയത്‌ ബോധി എത്തുന്നതിനു തൊട്ട മുന്‍പുള്ള ഒരു ചായക്കടയിലായിരുന്നു.
എരുമപ്പാലില്‍ തിളപ്പിച്ച ഒരുഗ്രന്‍ ചായയും നല്‍കി അക്ക എന്നെ സല്‍ക്കരിച്ചു. പിറകെ ചോദ്യങ്ങളുടെ ഒരു പെരുമഴ തന്നെയായിരുന്നു. എല്ലാറ്റിനും വൃത്തിയായി മറുപടിയും കൊടുത്ത്‌ പണവും കൊടുത്ത്‌ ബൈക്കില്‍ കയറുമ്പോള്‍ അവര്‍ പറഞ്ഞു:
"തമ്പീ, പാത്തു പോങ്കപ്പാ.." (അനിയാ, സൂക്ഷിച്ചു പോകണേ..).
മനസ്സറിഞ്ഞ്‌ ഒരു ചിരിയും സമ്മാനിച്ചുകൊണ്ട്‌ ഞാന്‍ അവിടുന്ന്‌ വിട പറഞ്ഞു. തണ്റ്റെ പേരക്കുട്ടി ഒരു  വയസ്സുകാരന്‍ മുരുകനേയും ഒക്കത്തിരുത്തി അവര്‍ എന്നെ യാത്രയാക്കി.




'മുന്താള്‍' ചെക്ക്പ്പോസ്റ്റ്‌ കഴിഞ്ഞ ഉടനെ ഒരു 'ബാക്ക്‌-ബ്രേക്ക്‌' (നടു നിവര്‍ത്താന്‍ എടുക്കുന്ന ബ്രേക്ക്‌. ഞാന്‍ തന്നെ കണ്ടു പിടിച്ച പേരാ ...തല്ലരുത്‌..ഹീ) എടുത്തു. കുറച്ച്‌ സമയം അവിടെ ചിലവഴിച്ച ശേഷം മൂന്നാറിലേക്ക്‌ നീങ്ങി. സമയം 5  മണി.






കുറേ കൂടെ മുന്നോട്ട്‌ പോകുന്നതിനിടയിലെ ഒരു ഗിയര്‍ ഷിഫ്റ്റ്‌; കാലിണ്റ്റെ മസില്‍ അങ്ങോട്ട്‌ പിടിച്ചു. അള്ളാണെ പിടഞ്ഞ്‌ പോയി. ഉടനെ പിടിച്ചു ഒരുഗ്രന്‍ ബ്രേക്ക്‌. എങ്ങെനെയാണ്‌ സ്റ്റാണ്റ്റ്‌ ഇട്ടത്‌ എന്നൊന്നും ഓര്‍മ്മയില്ല. താഴെയിറങ്ങി തുള്ളാന്‍ തുടങ്ങി. നേരിയ ഒരശ്വാസം കിട്ടിയപ്പോഴാണ്‌ ഞാന്‍ ചുറ്റും ഒന്ന്‌ കണ്ണോടിച്ചത്‌. "രോഗി ഇച്ചിച്ഛതും പാല്‌, വൈദ്യന്‍ കല്‍പ്പിച്ചതും പാല്‌" എന്ന്‌ പറഞ്ഞത്‌ പോലെ തേനി-മൂന്നാര്‍ ഹൈവേയുടെ ഏറ്റവും മികച്ച ഷോട്ട്‌ എടുക്കവുന്ന ഒരു പെര്‍ഫെക്റ്റ്‌-സ്പോട്ടിലായിരുന്നു ഞാന്‍ വണ്ടി നിര്‍ത്തിയത്‌. വേദന പൂര്‍ണ്ണമായി മാറുന്നത്‌ വരെ ക്യാമറയുമായി ചില സര്‍ക്കസുകള്‍ കാണിച്ചു.



അവിടുന്നങ്ങോട്ടുള്ള യാത്ര ശരിക്കും ത്രില്ലിംഗ്‌ ആയിരുന്നു. മുകളിലേക്കു കയറുന്നതനുസരിച്ച്‌ ചുറ്റുഭാഗത്തും പച്ചപ്പ്‌ കൂടിക്കൂടി വന്നു, കൂടെ തണുപ്പും. അതും ആസ്വദിച്ച്‌ മുന്നോട്ട്‌ നീങ്ങുന്നതിനിടെ വീണ്ടും പോലീസ്‌. ഇത്തവണ പട്ടാളക്കാരുമുണ്ടായിരുന്നു കൂടെ. "ഇലക്ഷനൊക്കെ അല്ലെ. ഒരു വെയിറ്റ്‌ ആയിക്കോട്ടെ" എന്ന്‌ കരുതിക്കാണും. ഏതായാലും ഇത്തവണയും ബൈക്കിലെ കെട്ടഴിപ്പിച്ചില്ല. ഭാഗ്യം!
കാര്‍ഡമം ഹില്‍സിണ്റ്റെ ഭാഗത്ത്‌ വെച്ചു റോഡ്‌ രണ്ടായി പിരിഞ്ഞു. ഞാന്‍ മൂന്നാറിലേക്കുള്ള വഴി തിരഞ്ഞെടുത്തു. എന്നാല്‍ എണ്റ്റെ തൊട്ടുമുന്നില്‍ കയറിയ 30 കി.മീ മാത്രം വേഗതയുള്ള ഒരു തമിഴ്നാട്‌ ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ വില്ലനായി മാറി. എത്ര ശ്രമിച്ചിട്ടും സൈഡ്‌ തരാതിരിക്കാന്‍ ആ 'ഹംക്ക്‌' പരമാവധി ശ്രദ്ധിക്കുന്നണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ അടൂത്ത 5-6  കി.മീ ആ സ്പീഡില്‍ തന്നെ ഇഴഞ്ഞിഴഞ്ഞ്‌ പോകേണ്ടിവന്നു.
ആ പഹയണ്റ്റെ തലതെറിച്ച സ്വഭാവം കാരണം ക്ഷമയുടെ നെല്ലിപ്പടി കണ്ട ഞാന്‍ പിന്നെ ഒന്നും ചിന്തിച്ചില്ല. മുഴുവന്‍ ലഗ്ഗേജോടും കൂടി തന്നെ ഞാന്‍ ബൈക്ക്‌ സൈഡിലേക്കിറക്കി ഒരൊറ്റക്കുതിപ്പിന്‌ അവനെ ഓവര്‍ടേക്ക്‌ ചെയ്‌തു. കടുക്‌ മണി വ്യത്യാസത്തില്‍ ഹാണ്റ്റില്‍ ഒന്ന്‌ അങ്ങോട്ടൊ ഒന്ന്‌ ഇങ്ങോട്ടൊ തിരിഞ്ഞാല്‍ മതി. ഞമ്മള്‍ തവിടുപൊടി! പക്ഷേ വേറെ വഴിയില്ലായിരുന്നു. ഏതായാലും ആ ചങ്ങായിന്റെ അടുത്ത്ന്ന്‌ കൈച്ചിലായ ശേഷം ഞാന്‍ പിന്നെ അധികം നിര്‍ത്താനൊന്നും നിന്നില്ല. നിലം തൊടാതെ പാഞ്ഞു. പക്ഷേ തേയിത്തോട്ടത്തിണ്റ്റെ ആദ്യകാഴ്ച തന്നെ എന്നെ ബൈക്ക്‌ നിര്‍ത്താന്‍ നിര്‍ബന്ധിതനാക്കി. പക്ഷേ പെട്ടന്ന്‌ തന്നെ കുറച്ച്‌ ഫോട്ടോസും എടുത്ത്‌ ഞാന്‍ വേഗം തന്നെ സ്ഥലം കാലിയാക്കി.


ഏകദേശം 6.15  ഓടെ ഒരു വ്യൂ പോയണ്റ്റിനടുത്തെത്തിയ ഞാന്‍ പക്ഷേ ബൈക്ക്‌ സൈഡാക്കി അവിടെ തന്നെ ഇരുന്നു. ഇനിയിപ്പൊ ആ പഹയന്‍ മുന്നില്‍ കയറിയാലും വേണ്ടില്ല, ദേവികുളം വരെ മാത്രമേ ഞാന്‍ പോകുന്നുള്ളൂ എന്നുറപ്പിച്ചു. സൂര്യാസ്‌തമയം എന്ന്‌ പറഞ്ഞു എല്ലാവരും നോക്കുന്നിടത്തേക്ക്‌ കുറേ സമയം ഞാന്‍ നോക്കി നിന്നു. പക്ഷേ ഒരു നേരിയ കുങ്കുമരേയല്ലാതെ മറ്റൊന്നും കണ്ടില്ല. അപ്പോഴേക്കും തണുപ്പ്‌ ശക്‌തി പ്രാപിച്ചു തുടങ്ങിയിരുന്നു. കുറച്ച്‌ നേരം കൂടെ അവിറ്റെ ഇരുന്ന്‌ തണുപ്പൊക്കെ കൊണ്ട്‌ റാഹത്തായ ശേഷം ഞാന്‍ ദേവികുളം ഭാഗത്തേക്ക്‌ നീങ്ങി.



എന്നാല്‍ കുറച്ച്‌ ദൂരം മാത്രം മുന്നോട്ട്‌ പോയ ഞാന്‍ അതിമനോഹരമായ ഒരു താഴ്‌വരയും അതിണ്റ്റെ മുന്നിലായി ഒരു ചായക്കടയും കണ്ടു. അവിടെ നിര്‍ത്തി ഒരു ചായയും ഓര്‍ഡര്‍ ചെയ്‌ത ശേഷം ഞാന്‍ കുറച്ച്‌ ഫോട്ടോസ്‌ എടുക്കാന്‍ വേണ്ടി പോയി. ഫോട്ടോസെഷന്‍ കഴിഞ്ഞപ്പോഴേക്കും നേരം നന്നായി ഇരുട്ടി.
"ചേട്ടാ, ഇവിടെ കുറഞ്ഞ റേറ്റിന്‌ താമസിക്കാന്‍ വല്ല സ്ഥലവും കിട്ടുമോ?" മേല്‍ചുണ്ടില്‍ പറ്റിയ ചായ നാവുകൊണ്ട്‌ വൃത്തിയാക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു. നല്ല സീസണ്‍ ആയത്കൊണ്ട്‌ ആയിരം രൂപയില്‍ കുറഞ്ഞ്‌ ഒരു റൂമും ലഭിക്കില്ല എന്ന്‌ 'തമിഴാളത്തില്‍' അയാള്‍ മറുപടി പറഞ്ഞു.
അപ്പോള്‍ ആ കടയില്‍ നിന്നിരുന്ന 'സീനു' എന്ന പയ്യന്‍ ചോദിച്ചു:
"എത്ര പേര്‍ക്കാ?".
ഞാന്‍ പറഞ്ഞു:"ഒരേ ഒരാള്‍".
"ഹ്മ്‌..നോക്കട്ടെ" എന്നും പറഞ്ഞു അവന്‍ ഫോണെടുത്ത്‌ കുത്താന്‍ തുടങ്ങി. എന്തോ ചിലത്‌ സംസാരിച്ച ശേഷം അവന്‍ ഫോണ്‍ എനിക്ക്‌ തന്നു. 'രാജ' എന്നയാളായിരുന്നു അങ്ങേത്തലക്കല്‍. കുറച്ച്‌ നേരത്തെ വിലപേശലിനോടുവില്‍ 800  രൂപക്ക്‌ റൂം സെറ്റ്‌ ആക്കി. ദേവികുളം ജംഗ്ഷനില്‍ എത്തിയിട്ടു വിളിക്കാന്‍ അയാള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ സീനുവിന്റെ  കയ്യില്‍ നിന്ന്‌ അയാളുടെ മൊബൈല്‍ നമ്പറും വാങ്ങി ഞാന്‍ ദേവികുളത്തേക്ക്‌ പോയി. 






അവിടെ എത്തി രാജയെ വിളിക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്‌. ബി.എസ്‌.എന്‍.എല്‍ ഒഴികെ മറ്റൊരു മൊബൈല്‍ നെറ്റ്‌വര്‍ക്കും അവിടെ ലഭിക്കില്ല! "ശരി പോട്ട്‌, കോയിന്‍ ബോക്സില്‍ വിളിക്കാം "എന്ന്‌ കരുതി. എന്നാല്‍ 'ഇടി വെട്ടിയവണ്റ്റെ തലയില്‍ തേങ്ങ വീണു' എന്ന്‌ പറഞ്ഞത്‌ പൊലെ സീനു തന്ന രാജയുടെ നമ്പര്‍ തെറ്റായിരുന്നു.
പ്ളിംഗ്‌!!!
ചുറ്റുഭാഗത്തൊന്നും താമസിക്കാന്‍ ഒരു റൂം പോലുമില്ല. എല്ലാം 'ഹൌസ്‌ ഫുള്‍'. അങ്ങനെ വീണ്ടും വീണ്ടും ശശിയായി നില്‍ക്കുമ്പോഴാണ്‌ ശിവലിങ്കം എന്ന ആളെ പരിചയപ്പെട്ടത്‌. അയാളുടെ വീടിണ്റ്റെ ഒരു ഭാഗത്തുള്ള ഹോം സ്റ്റേ സംസാരിച്ച്‌ 500  രൂപക്ക്‌ ഡീല്‍ ആക്കി. സാധനങ്ങളൊക്കെ റൂമില്‍ വെച്ച്‌ മൂന്നാറില്‍ പോയി അല്ലറ ചില്ലറ ഷോപ്പിങ്ങും ഫുഡ്ഡിങ്ങുമൊക്കെ കഴിഞ്ഞ്‌ ഒരൊമ്പത്‌ മണിയോടു കൂടി ഞാന്‍ റൂമില്‍ തിരിച്ചെത്തി. മഗ്‌രിബ്‌-ഇഷാ നമസ്കാരങ്ങള്‍ക്ക്‌ ശേഷം, സംഭവബഹുലമായ ഒരു ദിവസത്തിന്‌ വിരാമമിട്ടുകൊണ്ട്‌ ഞാന്‍ പതുക്കെ ബെഡ്ഡിലേക്ക്‌ ചാഞ്ഞു.
"അല്ലാഹുമ്മ ബിസ്മിക്ക അമൂത്തു വ അഹ്‌യാ"


രണ്ടാം നാള്‍:

വളരേയധികം യാത്രാക്ഷീണത്തോട്‌ കൂടിയാണ്‌ കിടന്നുറങ്ങിയതെങ്കിലും സുബഹി  നമസ്കാരത്തിന്‌ എഴുന്നേല്‍ക്കാന്‍ വലിയ പ്രയാസം തോന്നിയില്ല. നല്ല തണുപ്പുള്ള വെളുപ്പാന്‍കാലത്ത്‌ മൂടിപ്പുതച്ച്‌ കിടന്നുറങ്ങുന്നതിണ്റ്റെ സുഖം , സുബഹി നമസ്ക്കരിച്ച്‌ ഉറങ്ങുന്നതിണ്റ്റെ സുഖം, ഇത്‌ രണ്ടും വേണ്ടെന്നു വെച്ച്‌ ജാക്കറ്റും ക്യാമറയുമായി ഞാന്‍ പുറത്തേക്കിറങ്ങി. ആ സമയത്തെ കാഴ്ച പിന്നീട്‌ കാണാന്‍ സാധിക്കില്ലല്ലോ.
"സുബ്ഹാനല്ലാഹ്‌" ജീവിതത്തിലൊരിക്കലും മറക്കാന്‍ സാധിക്കാത്ത രീതിയിലുള്ള ഒരു കാഴ്ചയായിരുന്നു എന്നെ എതിരേറ്റത്‌. അതികഠിനമായ ഉഷ്ണം കേരളമൊന്നാകെ പിടിമുറുക്കിയിരിക്കുന്ന ഈ മേടമാസച്ചൂടിലിതാ ഇവിടെ കോടമഞ്ഞില്‍ കുളിച്ച ഒരു സുപ്രഭാതം. മനസ്സില്‍ ഒരു കുളിര്‍മഴ പെയ്‌ത പ്രതീതി. തൊട്ടടുത്ത ചായക്കടയില്‍ കയറി ചായ്‌ കുടിച്ച്‌ അതിണ്റ്റെ പുക മുകളിലേക്ക്‌ ഊതിക്കൊണ്ട്‌ വാക്കുകള്‍ക്കതീതമായ ആ സൌന്ദര്യത്തെ കുറേ സമയം ഞാന്‍ ആസ്വദിച്ചു.






അപ്പോഴാണ്‌ തലേദിവസം വൈകീട്ട്‌ കണ്ട താഴ്‌വര എനിക്ക്‌ ഓര്‍മ്മവന്നത്‌. ഹെല്‍മെറ്റ്‌ പോലും എടുക്കാന്‍ നില്‍ക്കാതെ ഞാന്‍ അങ്ങോട്ട്‌ വെച്ച്‌ പിടിച്ചു; ഞമ്മളെ മറ്റേ മീശക്കാരന്‍ സിംഗ്‌ അവിടെ എവിടെയും ഇടിച്ചു നിരത്താന്‍ വന്നിട്ടുണ്ടാവില്ല എന്ന വിശ്വാസത്തില്‍.
സീനു മൂടിപ്പുതച്ച്‌ കിടന്നുറങ്ങുകയായിരിക്കണം, കട തുറക്കുന്ന ലക്ഷണമൊന്നും കാണാനില്ല. ബൈക്ക്‌ നിര്‍ത്തി തോട്ടത്തിലേക്ക്‌ അതിക്രമിച്ചു കടന്ന ഞാന്‍ സത്യത്തില്‍ കോരിത്തരിച്ചുപോയി. "കോടമഞ്ഞിന്‍ താഴ്‌വര" എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന്‌ മനസ്സിലായത്‌ അന്നാണ്‌. ഏതായാലും കോടമഞ്ഞ്‌ പോയി മറയുന്നതിന്‌ മുന്‍പായി ഞാന്‍ ചില സ്നാപ്പുകള്‍ എടുത്തു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ സൂര്യന്‍ മെല്ലെ പാളിനോക്കുന്നത്‌ കണ്ടു. അധികം വൈകുന്നതിന്‌ മുന്‍പേ പുള്ളിക്കാരന്‍ പുറത്തെത്തി. കോട അപ്രത്യക്ഷമായിത്തുടങ്ങിയതോടെ ഞാന്‍ മെല്ലെ റൂമിലേക്ക്‌ തിരിച്ചു. ഒരൊന്നൊന്നര സുപ്രഭാതം!




























ദേവികുളത്തെത്തി ഫാത്തിമ റ്റീ സ്റ്റാളില്‍ നിന്ന്‌ ഒരു ഏലക്കാ ചായയും കുടിച്ച്‌, ബാഗും പാക്ക്‌ ചെയ്‌ത്‌ ഞാന്‍ മൂന്നാറിലേക്ക്‌ നീങ്ങി. പ്രഭാതഭക്ഷണം ശരവണഭവനിലാക്കാം എന്ന്‌ കരുതി. എന്നാല്‍ ശര്‍ക്കരക്ക്‌ ചുറ്റും ഈച്ച കൂടിയ അവസ്ഥയായിരുന്നു അവിടെ. ഓരോ ടേബിളിനു ചുറ്റും ഉണ്ട്‌ ബീവറേജസ്‌ കോര്‍പറേഷണ്റ്റെ മുന്‍പിലത്തെ പോലത്തെ ക്യൂ. അരമണിക്കൂറ്‍ നേരത്തെ കാത്തിരിപ്പിന്‌ ശേഷം കിട്ടിയ കസേരയിലിരുന്നു നല്ല്‌ പേപര്‍ റോസ്റ്റും തിന്ന്‌ ഞാന്‍ ടോപ്‌ സ്റ്റേഷന്‍ ഭാഗത്തേക്ക്‌ നീങ്ങി. ബൈക്ക്‌ നിര്‍ത്താന്‍ കഴിയാഞ്ഞത്‌ കോണ്ട്‌ മാട്ടുപ്പട്ടി ഡാമിണ്റ്റെ ഒരു ഫോട്ടോയും എടുക്കാന്‍ നില്‍ക്കാതെ നേരെ തന്നെ പോയി.


എക്കോ പോയണ്റ്റ്‌ എത്തുന്നതിന്‌ തൊട്ടുമുന്നിലായി ഒരു തടാകക്കരയില്‍ ഓട്ടോറിക്ഷയും പാര്‍ക്ക്‌ ചെയ്ത്‌ കുറച്ചുപേര്‍ ചൂണ്ടയിടുന്നത്‌ കണ്ടു. ബൈക്ക്‌ പിന്നെ അങ്ങോട്ടിറക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല.
ഒരു ഫോട്ടോസെഷനും കഴിഞ്ഞ്‌ എക്കോ പോയണ്റ്റിലെത്തിയപ്പോള്‍ വീണ്ടും പഴയ പ്രശ്നം: 'പാര്‍ക്കിംഗ്‌'.
ടൂറിസ്റ്റ്‌ സ്പോട്ടുകളെല്ലാം സഞ്ചാരികളെ കൊണ്ട്‌ തിങ്ങിനിറയാന്‍ അധിക സമയം വേണ്ടി വരില്ല എന്ന്‌ മനസ്സിലാക്കിയ ഞാന്‍ അവിടുന്ന്‌ ഒരു ചായയും കുടിച്ച്‌ മെല്ലെ സ്ഥലം കാലിയാക്കി. മറയൂർ , ഉദുമല്‍പ്പേട്ട്‌ വഴി കോഴിക്കോട്ടേക്ക്‌ തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ മനോഹരിയായ മൂന്നാറിനോട്‌ വിടപറഞ്ഞുകൊണ്ട്‌ മറയൂറ്‍ ലക്ഷ്യമാക്കി ഞാന്‍ നീങ്ങി.






ഇരവികുളം നാഷണല്‍ പാര്‍ക്കിനു (വരയാടുകള്‍ക്ക്‌ പേരു കേട്ട വനമേഖല ) മുന്നിലെത്തിയ ഞാന്‍ അവിടുത്തെ ട്രാഫിക്‌ ജാം കണ്ട്‌ ഞെട്ടി. ഒരു മാതിരി 'ഒലക്കമ്മലെ' ബ്ളോക്ക്‌. അതൊന്ന്‌ കഴിഞ്ഞു കടക്കാന്‍ മുക്കാല്‍ മണിക്കൂറ്‍ വേണ്ടി വന്നു "ഏത്‌...? ബൈക്കിലേയ്‌".





അപ്പോഴേക്കും ശരിക്ക്‌ തളര്‍ന്നു. അടുത്ത്‌ കണ്ട കടയില്‍ നിന്ന്‌ ഗ്ളൂക്കോസും വെള്ളവും വാങ്ങി മിക്സ്‌ ആക്കി കുടിച്ച്‌ ഏകദേശം 11  മണിയോടു കൂടി ഞാന്‍ മറയൂർ  പിടിച്ചു.





ചന്ദനം മണക്കുന്ന മറയൂർ  ചന്ദനക്കാടുകള്‍ക്കിടയിലൂടെ (ഒരലങ്കാരത്തിന്‌ പറഞ്ഞതാ. പ്രത്യേകിച്ച്‌ ഒരു മണവും എനിക്ക്‌ തോന്നിയിട്ടില്ല. ലോകത്തില്‍ നാച്വറലായിട്ട്‌ ചന്ദനം വളരുന്ന ഒരേ ഒരു സ്ഥലമല്ലേ. ഒരു വെയിറ്റ്‌ ആയിക്കോട്ടെ...) വളഞ്ഞുപുളഞ്ഞോടുന്ന റോഡുകളിലൂടെ ഞാന്‍ കുതിച്ചു പാഞ്ഞു. മറയൂർ പിന്നിട്ടതും ചൂട്‌ വര്‍ദ്ധിച്ചു വന്നു. കുറച്ചുകൂടി മുന്നോട്ട്‌ നീങ്ങിയപ്പോഴാണ്‌ നേരത്തെ കുടിച്ച 'ഗുളുക്കോസുംബെള്ളം' എന്നെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയത്‌. ഒരു ചെറിയ ശങ്ക.
അടുത്ത്‌ കണ്ട മരത്തണലില്‍ നിര്‍ത്തി കാര്യം സാധിക്കുമ്പോഴാണ്‌ കുറ്റിക്കാട്ടില്‍ നിന്ന്‌ ഒരു ശബ്ദം. നോക്കിയിട്ട്‌ ഒന്നും കണ്ടില്ലെങ്കിലും കാട്‌ ഇളകുന്നുണ്ടായിരുന്നു. നിക്കണോ അതൊ പോണോ എന്ന്‌ സംശയിച്ചു നിന്ന എണ്റ്റെ മുന്നില്‍ രണ്ട്‌ കൊമ്പുകള്‍ പ്രത്യക്ഷപ്പെട്ടു.
"പടച്ച തമ്പുരാനേ.........ദേ നിക്കണ്‌ എണ്റ്റെ മുന്നില്‍ ഒരു പടുകൂറ്റന്‍ കാട്ടുപോത്ത്‌!!!!".
എങ്ങനെയോ ഓടി ഞാന്‍ ബൈക്കില്‍ ചാടിക്കയറി. ബുള്ളറ്റ്‌ ആകാതിരുന്നത്‌ നന്നായി; അമ്പിയര്‍ സെറ്റ്‌ ചെയ്യുമ്പോഴേക്ക്‌ ഫ്യൂസ്‌ അടിച്ചു പോയേനെ! എഫ്‌.സി ആയത്‌ കൊണ്ട്‌ സെൽഫ്  സ്റ്റാര്‍ട്‌ അടിച്ചു പറന്നിങ്ങ്‌ പോന്നു.
"അല്‍ഹംദുലില്ലാഹ്‌......." നീട്ടിയങ്ങോട്ട്‌ പറഞ്ഞു.





കാട്ടുപോത്തിണ്റ്റെ മുന്നില്‍ നിന്ന്‌ രക്ഷപ്പെട്ടോടിയ ഞാന്‍ എത്തിപ്പെട്ടത്‌ ചിന്നാര്‍ ചെക്ക്പോസ്റ്റിലെ പുലിക്കൂട്ടത്തിണ്റ്റെ മുന്നിലായിരുന്നു: കേരളാ പൊലീസ്‌! അവിടെയുണ്ടായിരുന്ന പോലീസ്‌ ചേച്ചി ബാഗുകളൊക്കെ പുറത്തൂടെ പരിശോധിച്ചെങ്കിലും കെട്ടഴിക്കാന്‍ പറഞ്ഞില്ല. ഏതായാലും പേരും അഡ്രസുമൊക്കെ എഴുതി വങ്ങിയ ശേഷം അവര്‍ എന്നെ വിട്ടയച്ചു.
അധികം മുന്നോട്ട്‌ പോകുന്നതിനു മുന്‍പ്‌ തന്നെ തമിഴ്നാട്‌ പോലീസും കൈ കാണിച്ചു. "നാല്‌" ഞാന്‍ മനസ്സില്‍ എണ്ണി. പുറത്ത്‌ നിന്ന പോലീസുകാരന്‍ എന്നെ അകത്തിരുന്ന പട്ടാളക്കാരണ്റ്റെ അടുത്തേക്ക്‌ പറഞ്ഞുവിട്ടു. ആദ്യം ഭയങ്കര ഗൌരവമൊക്കെ കാണിച്ചെങ്കിലും, ട്രിപ്പിനെ പറ്റി കേട്ടപ്പൊ അയാള്‍ക്കും ആവേശമായി. പുള്ളിക്കാരന്‍ കസേരയില്‍ ഒന്നു നടുനിവര്‍ത്തി ഇരുന്നു. ഞാന്‍ ഡീറ്റെയ്‌ലായി വെച്ചങ്ങോട്ട്‌ കാച്ചി. അങ്ങേര്‌ 'ഫ്ളാറ്റ്‌'. പിന്നെ അഭിനന്ദനവും, ഉപദേശങ്ങളുമൊക്കെയായി ഒരു പത്ത്‌ മിനിറ്റ്‌. അങ്ങേരോട്‌ യാത്രയും പറഞ്ഞു നേരെ ഉദുമല്‍പ്പേട്ട്‌. അവിടുന്ന്‌ ഒരു നല്ല കോഴി ബിരിയാണിയും കഴിച്ച്‌ പൊള്ളാച്ചി വഴി നേരെ പാലക്കാട്ടേക്ക്‌. 4  മണിക്ക്‌ പാലക്കാട്‌ മക്ഡൊണാള്‍ഡ്സില്‍ ഒരു കോഫിയും കുടിച്ചിരിക്കുകയായിരുന്നു ഞാന്‍. കുറേ കൂടി മുന്നോട്ട്‌ നീങ്ങി വഴിയോരത്തെ പള്ളിയില്‍ കയറി ളുഹര്‍-അസര്‍ നമസ്കാരങ്ങള്‍ നിര്‍വ്വഹിച്ചു.


നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്ക്‌ ആകാശം കറുത്തു തുടങ്ങിയിരുന്നു. കാര്‍മേഘങ്ങള്‍ വിണ്ണില്‍ ഛായാചിത്രങ്ങള്‍ തീര്‍ത്തു. മണ്ണാര്‍ക്കാട്ടെ കുന്നുകളില്‍ (സൈലന്റ്  വാലി) മഴ തിമിര്‍ത്തു പെയ്യുന്നത്‌ വളരെ ദൂരെ നിന്നു തന്നെ കാണാമായിരുന്നു. അവിടേക്ക്‌ അടുക്കുംതോറും ഇരുട്ട്‌ കൂടിക്കൂടി വന്നു; ഒടുവില്‍ മഴ ശക്‌തിയായി പെയ്യാന്‍ തുടങ്ങി. ഏകദേശം മലപ്പുറം വരെ ആ മഴയും കോണ്ടായിരുന്നു യാത്ര. അങ്ങനെ ഒരൊറ്റ ദിവസം കൊണ്ട്‌ 'തുക്കള്‍ നാലും അനുഭവിച്ചറിഞ്ഞ്‌ 7:30 ന്  ഞാന്‍ 'ഘര്‍ വാപസി' നടത്തി.





4 comments :

  1. ماشاء الله.....

    ജസിയേ.... ഒന്നും പറയാനില്ല അളിയാ സംഗതി പൊളിച്ചീണ്...... ടാ സത്യം പറഞ്ഞാൽ നിന്റെ ബൈക്കിന്റെ ബാക്ക് സീറ്റിൽ ഇരുന്ന് വന്ന ഒരു feeling....നല്ല ഒരു ശൈലി... നിന്റെ കയ്യിൽ ഇത്രക്കും മരുന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല..... നമ്മളൊക്കെ കിനാവ് കണ്നതാണ് കാക്ക ഇങ്ങള് ചെയ്ണത്... Go ahead brothe.... All the best.....

    ReplyDelete
  2. നന്നായിട്ടുണ്ട്. ഇനി നമുക്ക് ഒരുമിച്ചൊന്ന് പോയാലോ?

    ReplyDelete
  3. Awesome reading experience!

    ReplyDelete

Popular Posts

Designed By OddThemes | Distributed By Blogger Templates